2012, ജനുവരി 7, ശനിയാഴ്‌ച

ലൗ ജിഹാദ്’ : കുമ്പസാരിക്കാന്‍ നേരമില്ലാത്തവര്‍ തിരുത്തട്ടെ


അങ്ങനെ ആ കൊടുങ്കാറ്റും ശമിച്ചു. അമേരിക്കന്‍ ഐക്യനാടുകളില്‍നിന്നു സാറ, വിമല, റീത്ത, ഒലീഗ തുടങ്ങി പെണ്‍പേരുകളില്‍ ആഞ്ഞടിച്ച ചുഴലിയെയും മുല്ലപ്പെരിയാര്‍ തകരുന്നതു ഭയപ്പെട്ട് സമരത്തിനിറങ്ങിയ ഓരോ സംഘടനയെയും പേടിച്ച് സമരാവേശം കൊളുത്തിയ മറുസംഘടനകളെയും ലജ്ജിപ്പിച്ചുകൊണ്ട് താനേ ആഞ്ഞുവീശി തമിഴ്നാടിനെ സ്വയം വിറപ്പിച്ചുകളഞ്ഞ ചുഴലിയെയും നിഷ്പ്രഭമാക്കുന്ന ലൌ ജിഹാദ് വിഷബീജ മഹാമാരിക്കാണ് ഒടുവില്‍ അകാലചരമം വന്നുപെട്ടിരിക്കുന്നത്.
പത്രങ്ങള്‍ തുടങ്ങിയ കാലത്ത് അവയിലൂടെയും പ്രതിമാസ-പ്രതിവാര പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ കാലത്ത് അവ മുഖേനയും ചാനലുകളുടെ ആരംഭം തൊട്ട് സംപ്രേഷണകലയിലൂടെയും വെബ്സൈറ്റുകളുടെ അവതാരത്തോടെ തദ്സമയങ്ങളായും കംസവേഷത്തിലും കത്തിവേഷത്തിലും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അധിനിവേശം അഭംഗുരം തുടര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, അച്ചടിമാധ്യമങ്ങള്‍ വെബ്സൈറ്റ് നുണക്കഥകളെ കാള പെറ്റുവെന്നു കേള്‍ക്കുംമുമ്പേ കയറെടുത്ത് ജനങ്ങളെ വഞ്ചിക്കുന്നതിന്റെ ഭവിഷ്യത്താണ് കഴിഞ്ഞ രണ്ടുവര്‍ഷമായി കൊച്ചുകേരളം എന്ന ആഗോള മലയാളിസമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

നമുക്ക് എത്ര ആലോചിച്ചാലും മനസ്സിലാവാത്ത ഒന്നുണ്ട്. ഹിന്ദുത്വഭീകരര്‍ സ്ഫോടനം നടത്തി കുറ്റം മുസ്ലിംകളുടെ തലയില്‍ കെട്ടിവയ്ക്കുന്ന വൃത്തികെട്ട ദൌത്യമാണു നിര്‍വഹിച്ചുവന്നിരുന്നത്. ഇതിന്റെയെല്ലാം പാപഭാരം ചുമത്തുന്നത് ഇ-മെയില്‍ വിപ്ളവത്തിലൂടെ ജിഹാദികളുടെ അവകാശവാദമുണ്ടാക്കിയാണ്- ഇതു ഹിന്ദുത്വഭീകരന്മാരുടെ സ്ഥിരം തറവേല. ആ തറവേലയ്ക്കു മറ്റൊരു ന്യൂനപക്ഷം നടത്തുന്ന പത്രങ്ങളും മീഡിയകളും എന്തിനു പ്രചാരംകൊടുക്കുന്നുവെന്നാണു മനസ്സിലാവാത്തത്. ഏതോ ഒരു അജ്ഞാത വെബ്സൈറ്റില്‍ വന്ന ലൌ ജിഹാദ് നുണക്കഥ മഹാസത്യമാക്കി പെരുമ്പറയടിക്കാന്‍ മലയാളത്തെ വിളിച്ചുണര്‍ത്തുന്ന സുപ്രധാന വിളംബരക്കാരും സംവരണാദിവിഷയങ്ങളില്‍ മുമ്പ് ന്യൂനപക്ഷങ്ങളോടൊപ്പം നിന്നിരുന്ന മറ്റൊരു പിന്നാക്കപത്രവും എന്തുകൊണ്ട് ഒരുമ്പെട്ടു?
ഓര്‍ത്തുനോക്കുക. ഒരുകാലത്ത് നാലു കെട്ടുന്നവര്‍ എന്ന അപഖ്യാതി മുസ്ലിംകളുടെ തലയില്‍ വച്ചുകെട്ടി വിട്ടത് ഇതേ മാധ്യമങ്ങളായിരുന്നു. 1947കളോടെ ഇന്ത്യാവിഭജനമായിരുന്നു അവരുടെ ചുമലിലെ ഭാണ്ഡക്കെട്ടുകള്‍. പിന്നൊരു ഘട്ടത്തിലവര്‍ വര്‍ഗീയവാദികളായി പരിണമിച്ചു. 80കളില്‍ ത്വലാഖ് ചൊല്ലുന്ന സമുദായമായി മുസ്ലിംകള്‍ മാറി. പെണ്‍കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാത്തവര്‍ എന്നതായിരുന്നു മറ്റൊരു മുഖമുദ്ര. താടിയും തൊപ്പിയും പര്‍ദയും അപഹസിക്കപ്പെട്ടു. പര്‍ദ പ്രാകൃതത്തിലേക്കുള്ള തിരിച്ചുപോക്കായി പ്രചണ്ഡമായ പ്രചാരണം നടന്നു. ശരീഅത്ത് വിവാദം മറക്കാറായിട്ടില്ല. 90കളില്‍ ഭീകരതയാണു മുസ്ലിംകള്‍ക്കു പതിച്ചുകിട്ടിയ വിഴുപ്പുഭാണ്ഡം.
58ാം വയസ്സില്‍ 16കാരിയെ പരിണയിച്ച തിക്കുറിശ്ശിയടക്കം വാഴ്ത്തപ്പെട്ടപ്പോഴും അമ്പത്തഞ്ചാം വയസ്സിലും 15കാരികളെ കെട്ടിപ്പിടിച്ച് ആടിത്തിമര്‍ക്കുന്നവരെ സൂപ്പര്‍ താരങ്ങളാക്കി നെഞ്ചിലേറ്റിയപ്പോഴും പെണ്‍കുട്ടികളെ നേരത്തേ കെട്ടിച്ചുവിടുന്ന അസംസ്കൃതവസ്തുക്കളായി മുസ്ലിംകളെ കരിതേച്ചുകാണിച്ചു. തമിഴ്നാട്ടില്‍ പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചയുടനെ കൊന്നു കുഴിച്ചുമൂടുമ്പോഴും ഉത്തരേന്ത്യയില്‍ സതിയും ശൈശവവിവാഹങ്ങളും ദേവദാസിക്കൂട്ടങ്ങളും നിലനില്‍ക്കുമ്പോഴും ഇവയ്ക്കു മാന്യതയും 15ാം വയസ്സില്‍ ഏതോ ഒരു പ്രദേശത്തു നടന്ന ഒരു പതിനഞ്ചുകാരിയുടെ വിവാഹവും ഒരു ത്വലാഖും ഒരു ജീവനാംശക്കേസും ആഗോളപ്രതിഭാസമാക്കി ഉയര്‍ത്തിക്കാട്ടുന്നതില്‍ ന്യൂനപക്ഷശത്രുക്കള്‍ വിജയിച്ചുകൊണ്ടിരുന്നു. തല മുഴുവനും ഉടലാകെയും മൂടിപ്പുതച്ചുനടക്കുന്ന രാജസ്ഥാനി സ്ത്രീകളെയും പുറത്തിറങ്ങാത്ത അന്തര്‍ജനങ്ങളെയും കുറിച്ചും അടിമത്തത്തിന്റെ അഞ്ചാം വേദമോതി ഒരേ സ്ത്രീയെ ബഹുപുരുഷവേഴ്ച നടത്തുന്ന നെറികെട്ട സംസ്കാരത്തെപ്പറ്റിയും പറയാത്തവര്‍ പര്‍ദയുടെ കറുത്ത നിറം മാത്രം ചര്‍ച്ചചെയ്യുന്ന പച്ചപ്പരിഷ്കാരികളായി നമ്മെ കൊഞ്ഞനംകാട്ടി. എന്തിനേറെ, മുലക്കച്ചയണിഞ്ഞാല്‍ മുലക്കരം പിരിക്കുകയോ മുലയരിയുകയോ ചെയ്തിരുന്ന ഹീനസംസ്കാരം കുപ്പായമിടാത്തവരും തുണിയുടുക്കാത്തവരുമായി നിലനില്‍ക്കെ, പര്‍ദയുടെ പ്രാകൃതം തേടിയലയുകയായിരുന്നു നമ്മുടെ സാംസ്കാരികപ്രവര്‍ത്തനം. ഏതൊരു കലാപത്തിലും മരിക്കുന്നതും കത്തിച്ചാമ്പലാവുന്നതും മുസ്ലിം ന്യൂനപക്ഷം. എന്നാല്‍, കുറ്റവാളികളും അവര്‍തന്നെയായിത്തീരുന്നു. ഹദ്ദടിയുടെ, ഊരുവിലക്കിന്റെ, അറബിക്കല്ല്യാണങ്ങളുടെ, അറബി പഠിപ്പിക്കുന്ന അന്തര്‍ജനത്തിന്റെ, കഥകളി പഠിക്കാന്‍ പോയ മുസ്ലിംകുട്ടിയുടെ, കൃഷ്ണന്റെ സ്വന്തം രാധയുടെ- അങ്ങനെ എന്തെന്തു കൊടുങ്കാറ്റുകളാണ് മലപോലെ വന്നത്. ഒടുവില്‍ എല്ലാം മഞ്ഞുപോലെ ഉരുകിയൊലിച്ചുപോവുമ്പോള്‍ മാധ്യമങ്ങളൊന്നും ഇക്കാലംവരെ കുമ്പസാരിക്കുന്നതു നമുക്കു കാണാനായിട്ടില്ല.
എന്നാല്‍, ഒന്നു ശ്രദ്ധേയമാണ്. ഇത്തരം പ്രശ്നങ്ങളൊന്നും ക്രൈസ്തവ ന്യൂനപക്ഷവിഭാഗങ്ങളെ ഒരിക്കലും അലട്ടിയിട്ടില്ല. കണ്ഡമാലില്‍ നടന്ന നരാധമത്വമായാലും ഒറീസയില്‍ മിഷനറി സായ്പന്മാരെ ചുട്ടുകൊന്ന സംഭവമായാലും മിന്നല്‍വേഗത്തില്‍ അവ ആഗോളവിവാദങ്ങളായി കുറ്റവാളികളെ ജയിലിലടപ്പിക്കുന്നതു കാണാം. സ്വാതന്ത്യ്രസമരത്തില്‍ വളരെ നേരിയ പങ്കുവഹിക്കുകയോ ബ്രിട്ടീഷുകാരോടൊപ്പം നില്‍ക്കുകയോ ചെയ്ത ഈ വിഭാഗത്തിനു പക്ഷേ, അത്തരമൊരു ദുഷ്പ്പേരില്ല. എന്നാല്‍, സ്വാതന്ത്യ്രത്തില്‍ ജീവന്‍ ബലികൊടുത്ത കൂട്ടര്‍ക്ക് ദുഷ്പ്പേരും വിഭജനത്തിന്റെ പാപഭാരവും ഒടുവില്‍, സ്വാതന്ത്യ്രം ആഘോഷിക്കുന്നതു ഹനിക്കലും ബാക്കി. 
ലൌ ജിഹാദിലൂടെ നാലായിരം പേരെ മതംമാറ്റിയെന്ന് ഹിന്ദു ജാഗ്രതാ വെബ്സൈറ്റില്‍ കാളപെറ്റപ്പോഴേക്കും സുപ്രഭാതഭേരി മുഴക്കണമെങ്കില്‍ ഒരു കാരണവുമുണ്ടായിരിക്കില്ലേ? ഹിന്ദുത്വഭീകരര്‍ വിതച്ചത് കൊയ്യുകയാണ്, ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട മറ്റു ചിലര്‍. ആര്‍.എസ്.എസും വിശ്വഹിന്ദു പരിഷത്തും സനാതന്‍ സംസ്ഥയും അവര്‍ക്കു പുണ്യാളരാണ്. എന്തോരം കൈവെട്ടും കാല്‍വെട്ടും തലവെട്ടും കുതിവെട്ടും നടന്ന നാടാണിത്. എന്നിട്ട് ആര്‍ക്കെങ്കിലും ആരെയെങ്കിലും വേട്ടയാടണമെന്നു തോന്നിയോ? മുഹമ്മദ് നബി(സ)തങ്ങളെ ഏറ്റവും നജ്ജിസായ ഒരു ജന്തുവിന്റെ പേരിട്ടുവിളിച്ച് അപമാനിക്കുക വഴി ഒരു സമൂഹത്തെ ഒന്നടങ്കം പ്രകോപിപ്പിച്ച് തെരുവിലിറക്കി ഒരു കൂട്ടക്കലാപവും കൂട്ട വെടിവയ്പും (ബീമാപ്പള്ളി മോഡല്‍) നടത്തിക്കളയാമെന്നു വ്യാമോഹിച്ചവരില്‍ ഡി.ജി.പി മുതല്‍ താഴോട്ടുള്ള ഏകസ്വരസമൂഹത്തില്‍പ്പെട്ട മുഴുവന്‍ പോലിസ് ഏമാന്മാരും ഉണ്െടന്നാണു കേള്‍ക്കുന്നത്. ഇവരെല്ലാം ഒരേ സമുദായത്തില്‍നിന്നുള്ളവരാവുന്ന ബഹുസ്വര വിചിത്ര മാജിക്കിന്റെ മാന്ത്രിക പ്രഭാവലയത്തില്‍ കണ്ണഞ്ചിപ്പോവുകയാണു നാം.
എന്നിട്ടും പ്രകോപിതരാവാത്ത സമുദായത്തിന് പൂച്ചെണ്ടു നല്‍കുന്നതിനു പകരം മുള്‍ക്കിരീടം സമ്മാനിച്ച് സംപ്രീതരായി നില്‍ക്കുകയായിരുന്നു നാലാം എസ്റേറ്റും മെഗാഫോണുകളും. നബിതങ്ങളെയല്ല, പാണക്കാട് തങ്ങളെപ്പറ്റിയായിരുന്നു പ്രഫ. ജോസഫിന്റെ ചോദ്യാവലി എങ്കില്‍ എന്താവുമായിരുന്നു പുകില്‍ എന്നൊന്ന് ആലോചിക്കുന്നതും നല്ലതാണ്. അപ്പോള്‍ മീഡിയകളുടെ നിലപാടുകളെക്കുറിച്ചും നമുക്കു ഭാവന നടത്താവുന്നതാണ്. ജോസഫ് സംഭവത്തിലും ഹിന്ദുത്വനിലപാടും ക്രൈസ്തവ-മാധ്യമ നിലപാടുകളും സാദൃശ്യപ്പെടുന്നത് യാദൃച്ഛികമാവാനിടയില്ല. ലൌ ജിഹാദ് തന്ത്രം ചീറ്റിപ്പോയതിനു പിറകെയാണ് കൈവെട്ട് കേസ് ആഘോഷിക്കപ്പെട്ടത്. ഇവ തമ്മില്‍ ബന്ധമില്ലെന്നു കരുതുന്നത് മൌഢ്യം. 
പത്തനംതിട്ട സെന്റ് ജോണ്‍സ് കോളജില്‍ രണ്ടു പെണ്‍കുട്ടികള്‍ മുസ്ലിംയുവാക്കളെ പ്രണയിച്ചതോടെ തുടങ്ങിയ ലൌ വിരുദ്ധ മാധ്യമ ജിഹാദ് പക്ഷേ, നൂറുകണക്കിനു മുസ്ലിം കുട്ടികളെ ആരൊക്കെയോ പ്രണയിച്ച് വിവാഹം കഴിച്ചപ്പോഴോ അവരെ ചുവന്ന തെരുവില്‍ വില്‍പ്പന നടത്തിയപ്പോഴോ ആഭരണങ്ങളും ചാരിത്യ്രവും മോഷ്ടിച്ച് തെരുവില്‍ തള്ളിയപ്പോഴോ സെന്‍സേഷനല്‍ ഉറഞ്ഞുതുള്ളലുകള്‍ നടത്തിയില്ലെന്നതു ശ്രദ്ധേയമാണ്. ഇതേ ഹിന്ദുത്വ വെബ്സൈറ്റ് ഭാഷ്യം പച്ചയായി വിളിച്ചുപറഞ്ഞ ഒരു മുഖ്യമന്ത്രിയും നമുക്കുണ്ടായിരുന്നു. കോടതി തിരുത്തിയിട്ടും തിരുത്താത്ത വി എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ മാപ്പുപറഞ്ഞിട്ട് കാര്യമൊന്നുമില്ല. വിതയ്ക്കേണ്ട അപകടങ്ങള്‍ അദ്ദേഹം നേരത്തേ വിതച്ചുകഴിഞ്ഞു.
കേരളത്തില്‍ വര്‍ഗീയകലാപം പടച്ചുവിടാനുള്ള ബോധപൂര്‍വ നീക്കങ്ങള്‍ക്കു കൂട്ടുനിന്ന മാധ്യമങ്ങള്‍ സാമാന്യ മാധ്യമമര്യാദകളുടെ നഗ്നലംഘനം നടത്തിയപ്പോള്‍ ഒരു സാംസ്കാരികനായകന്റെയും ധാര്‍മികരോഷമുണര്‍ന്നില്ല. ഹിന്ദു-ക്രൈസ്തവ പെണ്‍കുട്ടികളുമായി എല്ലാ സൌഹൃദങ്ങളും അവസാനിപ്പിക്കേണ്ടിവരുകയോ പഠനം തന്നെ നിര്‍ത്തേണ്ടിവരുകയോ ചെയ്തവരെക്കുറിച്ചും ആര്‍ക്കുമില്ല ഉല്‍ക്കണ്ഠ. മംഗലാപുരത്ത് ഈ പേരില്‍ ആട്ടിയോടിക്കപ്പെട്ട വിദ്യാര്‍ഥികളുടെ കണക്കുമില്ല.
ചിത്രത്തിന് കടപ്പാട് : http://lovejihadkerala.blogspot.com/
പത്തനംതിട്ട കോളജിലെ പ്രണയിച്ച യുവതികള്‍ ഇന്ന് എവിടെയെന്ന് എന്തേ ഒരു ചാനലിന്റെ പാപ്പരാസികളും അന്വേഷിക്കാത്തത്? ആ പെണ്‍കുട്ടികള്‍ ജീവിച്ചിരിപ്പുണ്േടാ? എങ്കില്‍ എവിടെ? എങ്ങനെ?
ലൌ ജിഹാദ് എന്ന നുണബോംബ് സ്ഫോടനം വഴി സംസ്ഥാനത്തുടനീളം സൃഷ്ടിച്ച അസ്ക്യതയുടെ, പരമതവിദ്വേഷത്തിന്റെ വിത്തുകള്‍ പൊട്ടിമുളച്ച് തൈ ആയി കുലച്ചുനില്‍ക്കുകയാണ്. ഏതു നിമിഷവും വിളവെടുക്കാന്‍ പാകത്തില്‍ നില്‍ക്കുന്നു അത്. ധര്‍മബോധവും പത്രധര്‍മവും തരിമ്പെങ്കിലും അക്ഷരാഗ്നിക്കുള്ളില്‍ ചെപ്പിലടച്ചു സൂക്ഷിക്കുന്നുണ്െടങ്കില്‍ മുഖ്യധാരാ മുത്തശ്ശിമാരും മുത്തച്ഛന്‍മാരും ഒരു നിമിഷമൊന്നു നിവര്‍ന്നുനിന്ന് നെഞ്ചത്തു കൈവച്ചു പറയാമോ, ഞങ്ങളിതാ കുമ്പസാരിക്കുന്നുവെന്ന്. അല്ലെങ്കില്‍, യേശുവിനെ കുരിശിലേറ്റാന്‍ വിധിച്ച ബറാബസുമാരെപ്പോലെ ഒരു തൊട്ടി വെള്ളം വരുത്തി കൈകഴുകൂ; എന്നിട്ട് പറയൂ, ഞങ്ങള്‍ക്കീ രക്തത്തില്‍ പങ്കില്ലെന്ന്. അങ്ങനെയായിരുന്നല്ലോ യേശുദേവ കുരിശാരോഹണം. യേശു കുറ്റം ചെയ്തുവോ എന്നു വിചാരണ നടത്തിയിട്ടല്ലല്ലോ കുരിശില്‍ തറയ്ക്കാന്‍ വിധിച്ചത്. ഭൂരിപക്ഷഹിതത്തിനു വിപരീതമായി വെള്ളിക്കാശുകള്‍ കൈപ്പറ്റി അംഗുലീപരിമിതരായ ചില പരിഷകള്‍ (ഇന്നത്തെ മാധ്യമവിചാരണക്കാരുടെ അന്നത്തെ റോള്‍ അഭിനയിച്ച കൂട്ടര്‍) യേശുവിനെ കുരിശിലേറ്റുക എന്ന മുദ്രാവാക്യം വിളിക്കുകയായിരുന്നു. പരസ്യപ്രചാരണത്തിന്റെ ഇത്തരം ഹീനതന്ത്രങ്ങള്‍ക്കു വഴങ്ങിയാണ് ബറാബസുമാര്‍ യേശുവിനെ കുരിശിലേറ്റിയത്. പക്ഷേ, അവര്‍ വെള്ളം വരുത്തി കൈകഴുകി ഈ രക്തത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു പ്രഖ്യാപിച്ചു.
ചിത്രത്തിന് കടപ്പാട് : http://lovejihadkerala.blogspot.com/
മലയാളത്തിലെ മഹാന്മാരായ പത്രസുഹൃത്തുക്കളേ, ആദരണീയരായ പത്രാധിപന്മാരേ, അത്രയെങ്കിലും ചെയ്യാനോ കുമ്പസാരിക്കാനോ നിങ്ങള്‍ തയ്യാറുണ്േടാ?
ഇല്ലാത്ത കവര്‍ച്ച നടന്നതായി സ്കൂപ്പ് വാര്‍ത്ത സൃഷ്ടിച്ച റിപോര്‍ട്ടറെ പുറത്താക്കിയ ലോകത്തെ ഏറ്റവും വലിയ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ പത്രാധിപര്‍ മാത്രമല്ല, പത്രാധിപസമിതി അംഗങ്ങള്‍ ഒന്നടങ്കം രാജിവച്ചിട്ട് ഏതാണ്ടിപ്പോള്‍ അഞ്ചുവര്‍ഷമാവുന്നു. അത്രയൊന്നും ലോക മലയാളവായനക്കാര്‍ ആഗ്രഹിക്കുന്നില്ല. മതസൌഹാര്‍ദം തകര്‍ത്ത് സംസ്ഥാനത്ത് വര്‍ഗീയകലാപമുണ്ടാക്കാനുള്ള ഹീനതന്ത്രത്തിനു കൂട്ടുനിന്ന നിങ്ങളുടെ റിപോര്‍ട്ടര്‍മാരുടെ പേരില്‍ ഒരു ചെറിയ നടപടിയെടുത്ത് മാതൃക കാണിക്കാനുള്ള സാമാന്യമായ ആര്‍ജവം നിങ്ങള്‍ക്കുണ്െടങ്കില്‍ കേരളത്തിന്റെ മനസ്സാക്ഷി നിങ്ങളുടെ നിരപരാധിത്വം സമ്മതിച്ചുതരും.
(അഹ്മദ് ശരീഫ് പി, തേജസ്‌ ദിനപത്രം,  ജനുവരി 7, 2012.)

തുടര്‍ വായനക്ക്

In the name of Love : a Documentary on Love Jihad in Kerala

http://www.youtube.com/watch?v=-NRUprByAHE

Representation of Religious and Caste Minorities in Malayalam Media
Indian Womens Press Corps
http://rajiraouf.wordpress.com/tag/manorama/  

Manorama and Blackmoney
http://socialistplatform.blogspot.com/2011/02/manorama-familys-arun-mammen-in-list-of.html 

"Dont we need a newspaper act here under which reporters and newspaper editors will be send to jail for publishing factual mistakes, even if they are in reported speech. Love Jihad was such a nonsense."  Kenney Jacob

http://www.kenneyjacob.com/2009/11/24/it-act-is-there-how-about-a-newspaper-act/ 

WikiPedia biased article edited by Sanghparivar on Love Jihad
http://en.wikipedia.org/wiki/Love_Jihad

 

6 അഭിപ്രായങ്ങൾ:

  1. ‘ലൗജിഹാദ്’ വ്യാജ പ്രചാരണം നടത്തിയ വെബ്‌സൈറ്റിനെതിരെ കേസ്

    തിരുവനന്തപ്പുരം: സംസ്ഥാനത്ത് ‘ലൗജിഹാദ്’ എന്ന പേരില്‍ മത പരിവര്‍ത്തന ശ്രമങ്ങള്‍ നടത്തുണ്ടെന്ന് വ്യാജ പ്രചരണം നടത്തിയ വെബ്‌സൈറ്റിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു. മതവിദ്വേഷം പ്രചരിപ്പിച്ച ഹിന്ദു ജനജാഗൃതി എന്ന വെബ്‌സൈറ്റിനെതിരെ മൂന്നാഴ്ചക്കു മുമ്പാണ് പോലീസ് കേസെടുത്തത്.

    ലൗ ജി­ഹാ­ദ്, ന­ക്‌­സല്‍ വേട്ട, ഓഹ­രി ക­മ്പോ­ളം…
    ഓഹ­രി ക­മ്പോ­ളവും ന­ക്‌­സല്‍ വേ­ട്ടയും ത­മ്മി­ല്‍ നല്ല ബ­ന്ധ­മുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. വിഷം വമിക്കുന്ന ഈ വ്യാജ വാര്‍ത്ത മലയാളിയുടെ മനസ്സില്‍ തളിച്ച മലയാള മാധ്യങ്ങള്‍ക്കെതിരെ പോലീസ് എന്തു നടപടിയെടുക്കുന്നില്ലെന്നത് ചോദ്യമായി അവശേഷിക്കുന്നു. ഇനി പത്രങ്ങള്‍ പണ്ട് പറഞ്ഞ പോലെ ലൗജിഹാദ് നടക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് പോലീസ് അന്വേഷണം നിര്‍ത്തിവെച്ച് വെബ്‌സൈറ്റിനെതിരെ കേസെടുത്തു?. സംഘപരിവാര്‍ ദേശീയാടിസ്ഥാനത്തില്‍ നടപ്പാക്കിയ അജണ്ടയുടെ കേരളീയ വേഷം ആടിയ മേല്‍പ്പറഞ്ഞ മാധ്യമങ്ങളെക്കുറിച്ച് അന്വേഷണം നടത്താതിരിക്കുന്നിടത്തോളം മലയാള മാധ്യമ ചരിത്രത്തിലെ കറുത്ത പുള്ളിയായി അത് നിലനില്‍ക്കുക തന്നെ ചെയ്യും.

    ലൗ ജിഹാദ്: മനോരമക്കെതിരെ കേസില്ലേ പോലീസേ.

    മറുപടിഇല്ലാതാക്കൂ
  3. ഇത്തരം പ്രശ്നങ്ങളൊന്നും ക്രൈസ്തവ ന്യൂനപക്ഷവിഭാഗങ്ങളെ ഒരിക്കലും അലട്ടിയിട്ടില്ല. കണ്ഡമാലില്‍ നടന്ന നരാധമത്വമായാലും ഒറീസയില്‍ മിഷനറി സായ്പന്മാരെ ചുട്ടുകൊന്ന സംഭവമായാലും മിന്നല്‍വേഗത്തില്‍ അവ ആഗോളവിവാദങ്ങളായി കുറ്റവാളികളെ ജയിലിലടപ്പിക്കുന്നതു കാണാം. സ്വാതന്ത്യ്രസമരത്തില്‍ വളരെ നേരിയ പങ്കുവഹിക്കുകയോ ബ്രിട്ടീഷുകാരോടൊപ്പം നില്‍ക്കുകയോ ചെയ്ത ഈ വിഭാഗത്തിനു പക്ഷേ, അത്തരമൊരു ദുഷ്പ്പേരില്ല.

    മറുപടിഇല്ലാതാക്കൂ
  4. ഇസ്ലാം സ്വീകരിച്ചതിനാല്‍ തീവ്രവാദിയാക്കാന്‍ ശ്രമം; യുവാവ് നിയമ നടപടിക്ക്

    മാനന്തവാടി: സത്യാന്വേഷണത്തിന്റെ ഭാഗമായി ഇസ്ലാം സ്വീകരിച്ച യുവാവിനെ തീവ്രവാദ മുദ്രചാര്‍ത്തി വേട്ടയാടാന്‍ ശ്രമം. രണ്ടുവര്‍ഷമായി വയനാട്ടില്‍ താമസമാക്കിയ കൊല്ലം സ്വദേശി ബിലാലാണ് വേട്ടയാടപ്പെടുന്നത്. പകപോക്കുന്ന അധികൃതരുടെ നീക്കത്തിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് ബിലാല്‍.
    കഴിഞ്ഞദിവസം രാത്രിയാണ് എന്‍.ഐ.എ ഉള്‍പ്പെടെയുള്ള വന്‍പോലിസ് സംഘം ബിലാല്‍ താമസിക്കുന്ന മാനന്തവാടി കെല്ലൂര്‍ പഴഞ്ചേരിക്കുന്നിലുള്ള ഷെഡ് വളഞ്ഞു കസ്റ്റഡിയിലെടുത്തത്. മൂന്നു വാഹനങ്ങളിലെത്തിയ പോലിസ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ഇത്. പനമരം സ്റേഷനിലെത്തിച്ച് ഒന്നര മണിക്കൂര്‍ ചോദ്യംചെയ്ത ശേഷം പോലിസ് വാഹനത്തില്‍തന്നെ തിരിച്ചു താമസസ്ഥലത്തെത്തിച്ചു. മൂവാറ്റുപുഴയില്‍ പ്രവാചകനിന്ദ നടത്തിയ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ പ്രതിയാണെന്നാരോപിച്ചായിരുന്നു പോലിസ് നടപടി.
    വ്യക്തിവിദ്വേഷത്തിന്റെ പേരില്‍ ചില പ്രദേശവാസികള്‍ നല്‍കിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണു തന്നെ ഭീകരവാദിയായി ചിത്രീകരിക്കുന്ന രീതിയില്‍ പോലിസ് പെരുമാറിയതെന്നു ബിലാല്‍ പറഞ്ഞു.
    പൊതുസമൂഹത്തില്‍ സജീവമായ തന്നെ സ്റേഷനിലേക്കു വിളിപ്പിച്ചു വിവരങ്ങള്‍ അന്വേഷിക്കാമെന്നിരിക്കെ രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാര്‍ നോക്കിനില്‍ക്കെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത് മനുഷ്യാവകാശ ലംഘനമാണെന്നും ഇതിനെതിരേ കോടതിയെയും ബന്ധപ്പെട്ട സ്ഥാപനങ്ങളെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
    ഉപജീവനമാര്‍ഗം തേടിയാണ് രണ്ടുവര്‍ഷംമുമ്പ് കൊല്ലം ആലുമ്മൂട് നിന്ന് കുടുംബസമേതം ബിലാല്‍ വയനാട്ടിലെത്തിയത്. മാനന്തവാടി കെല്ലൂര്‍ പഴഞ്ചേരിക്കുന്നില്‍ രണ്ടരയേക്കര്‍ പാടം പാട്ടത്തിനെടുത്ത് പശുക്കളെ വളര്‍ത്തി കഴിയുകയാണു ബിലാലും ഭാര്യ മെഹ്റുന്നിസയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം. നായര്‍ കുടുംബത്തിലെ അംഗമായിരുന്ന യുവാവ് ദുബയിലായിരുന്നപ്പോഴാണു ഇസ്ലാം സ്വീകരിച്ചത്. ബിലാല്‍ എന്ന പേരു സ്വീകരിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ക്ക് നിരവധി പ്രശ്നങ്ങളെ നേരിടേണ്ടിവന്നു. തുടര്‍ന്ന് പെരുമ്പിലാവിലുള്ള ഒരു ആശുപത്രിയില്‍ ജീവനക്കാരനായി. അതിനിടെ പരിചയത്തിലായ മെഹ്റുന്നിസയെ വിവാഹം ചെയ്തു.തുടര്‍ന്ന് പ്രശ്നങ്ങളില്‍ നിന്നൊഴിഞ്ഞു സ്വസ്ഥമായ ജീവിതം നയിക്കാമെന്ന ലക്ഷ്യത്തോടെയാണ് വയനാട്ടിലെത്തിയതെന്ന് യുവാവ് പറഞ്ഞു.
    അയല്‍വാസികളില്‍ ചിലരുമായുണ്ടായ നിസ്സാര തര്‍ക്കമാണ് വ്യാജവിവരത്തിലും പോലിസ് നടപടിയിലും കലാശിച്ചത്എന്നാണു ബിലാലിന്റെ നിഗമനം. പാട്ടത്തിനെടുത്ത ഭൂമിയില്‍ ബിലാല്‍ പുല്‍കൃഷിയാണു ചെയ്യുന്നത്. മറ്റു കന്നുകാലികള്‍ കടന്നുവരാതിരിക്കാന്‍ ഇവിടേക്കുള്ള വഴി ബിലാല്‍ അടച്ചത് ചെറിയ പ്രശ്നത്തിനു കാരണമായിരുന്നു.
    സമൂഹത്തില്‍ തനിക്കു ഭീകരമുദ്രചാര്‍ത്താന്‍ കൂട്ടുനിന്നവര്‍ക്കും അതിന് ഒത്താശചെയ്ത പോലിസിനും തെറ്റായ വാര്‍ത്ത നല്‍കിയ പത്രത്തിനുമെതിരേ കോടതിയെ സമീപിക്കുമെന്നു യുവാവ് അറിയിച്ചു. നിരപരാധിയായ തന്നെയും കുടുംബത്തെയും സ്വസ്ഥമായി ജീവിക്കാനനുവദിക്കണമെന്നു മാത്രമാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

    ദാസന്‍ കക്കണ്ടി, തേജസ്‌ ദിനപത്രം , 9 ജനുവരി 2012.

    മറുപടിഇല്ലാതാക്കൂ